Friday, 28 December 2012

നോക്കുകുത്തി




വരണ്ട നാവില്‍ വെള്ളം നനച്ചു 
അവളുടെ ആത്മദാഹം തീര്‍ത്തു 
ഗര്‍ഭ പാത്രത്തിലോട്ടു  ഭ്രൂണത്തെ 
വാരിയെറിഞ്ഞു.

മരുന്നും മന്ത്രവും കരുതലും 
കൊടുത്തു പരിപാലിച്ചു 
കൊണ്ടുനടന്നു.

അവളുടെ വേദനകളില്‍ 
വേവലാതികളില്‍ ദുരിതങ്ങളില്‍ 
നിഴലായി അത്താണിയായി  
കൂട്ടുകിടന്നു.

കനത്ത മഴയിലും കൊടും മഞ്ഞിലും
കടുത്ത വേനലിലും അവള്‍ക്കു 
കാവലായി.

പെറെടുപ്പിനു നാട്ടില്‍ വയറ്റാട്ടികളെ
തെരഞ്ഞു  നടന്നപ്പോള്‍
അവര്‍ മുത്തശ്ശിക്കഥകളിലെ 
നിധി കാക്കുന്ന ഭൂതങ്ങളായി  
മാറിക്കഴിഞ്ഞിരുന്നു.

പിന്നെ പട്ടണത്തില്‍ നിന്നും 
കീറിമുറിക്കുന്ന കത്തികളുള്ള
വൈദ്യന്മാരെ കൂട്ടി  ചെലാളന്മാരെത്തി .

പെറ്റിട്ട കുട്ടികളെ ചാക്കുകളില്‍ 
പൊതിഞ്ഞു വലിയ വള്ളങ്ങളില്‍ 
കടത്തികൊണ്ടു പോയപ്പോള്‍ 
കാവല്‍ നിന്ന ഞങ്ങള്‍ മാത്രം 
ഈ വഴിയില്‍ നോക്കുകുത്തികള്‍.     

No comments:

Post a Comment