Thursday, 18 October 2012

അമ്മ മനസ്സ്


മക്കളെ, നിങ്ങളോടു ചൊല്ലുവാനെറെയുണ്ട്
പെറ്റ വയറിന്റെ വേവലാതി. 
ആധിപ്പൂണ്ടിപ്പോഴും പാതിമയക്കത്തില്‍ 
പേടിച്ചരണ്ട മിഴികളുമായി.
കാത്തിരിക്കുന്നു ഞാന്‍ നിന്റെ വരവിനായി 
വ്യാകുലമാകും മനസ്സുമോടെ.
ഇരുളിലുയരുന്നയോരോ വിളിയിലും 
കാതോര്‍ക്കുകയാണ് ഞാന്‍ രാത്രിയാമങ്ങളില്‍.
അങ്കണ മുറ്റത്തു നിന്‍ ചിരി കാണുവാന്‍
ഉമ്മറത്തിണ്ണയില്‍ കാത്തിരിക്കുന്നു ഞാന്‍.
ഇക്കാലമത്രയും കാലനും കാക്കക്കും 
വിട്ടു കൊടുക്കാതെ കാത്തു സൂക്ഷിച്ചു ഞാന്‍.
അമ്പിളിമാമന്റെ കഥകള്‍ പറഞ്ഞു 
താരാട്ടുപാടിയൂട്ടിയുറക്കി ഞാന്‍. 
ഇന്നലെനീയെന്റെ കൈകള്‍ക്കു താങ്ങായി 
എന്നെന്റെ കാഴ്ചയ്ക്ക് തണലായി നിന്നവന്‍.
പാതിമെയ്യാവുന്ന ഭാര്യയ്ക്കു തുണയായി
തൊട്ടിലിലാടുന്ന കുഞ്ഞിനു കാവലായി .
അച്ഛന്റെ സ്നേഹാമായി വീടിനു ഭാഗ്യമായി 
നാട്ടുമനസ്സിന്റെ തിലകമായി തീര്‍ന്നവന്‍.
അമ്മ മനസ്സിന്റെ മുറ്റത്തു നിന്നവന്‍ 
പുഞ്ചിരിക്കുമ്പോള്‍ അറിയുക മക്കളെ.
ഇരുളിലുയരുന്നയായുധ കൈകള്‍ക്കു 
ഓര്‍മ്മയുണ്ടാവണം പിച്ച നടത്തിച്ചോരമ്മ-
മനസ്സിന്റെ വേദന. 
ഓരോ മുറിവിലും തെറിക്കുന്ന ചോര തന്‍ തുള്ളിയില്‍ 
നിങ്ങള്‍തന്നമ്മ മുഖമുണ്ടെന്നോര്‍ക്കുക മക്കളെ.

No comments:

Post a Comment