Thursday, 18 October 2012

തിരിച്ചറിവ്




ആദിയും അന്ത്യവുമില്ലാതെ അനന്തമായി 
നീളുന്നയാത്രയുടെയിരുണ്ട ഗുഹമുഖത്തുനിന്നും 
വനാന്തരഗര്‍ഭത്തിലൂടെ ഇഴഞ്ഞുംവലിഞ്ഞും 
കണ്ടെത്തിയ പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍..

ആവെളിച്ചം ചിന്തയിലുരുണ്ടുകൂടിയപ്പോള്‍ 
അനിവാര്യമായയൊരുയാത്രയെ പറ്റിചിന്തിച്ചു.
ഇടയ്ക്കിടെയുയരുന്ന കുന്നുകളുമഗാധഗര്‍ത്തങ്ങളും
ശാന്തമായസമതലങ്ങളും കടന്നുള്ളയൊരുപ്രയാണം. 

സന്ധ്യയുടെ നിറംമങ്ങിയ മുഖകാന്തിയില്‍
സ്വച്ഛമായിയോഴുകിയ നദീത്തീരങ്ങളില്‍
കൂടുകൂട്ടിമയങ്ങവേ മനസ്സില്‍ കുടിയേറി
വംശപുനരുധരണത്തിന്റെ സംഗീതതാളം.

ബോധമണ്ഡലത്തില്‍ ചിന്തയുടെവലകള്‍
നെയ്തുതുടങ്ങിയപ്പോളോരു കോണില്‍ 
അഞ്ജതയുടെ മണ്‍പുറ്റുകളുയര്‍ന്നു.
വെളിച്ചത്തിനൊപ്പം ഇരുട്ടും കുടിയേറി.

ഉടച്ചുയര്‍ന്ന മനസ്സിന്‍റെ മുന്നിലമ്പേറ്റുവീണു 
പിടഞ്ഞപ്പക്ഷിയുടെ ജീവനില്‍ക്കൊതിയോടെ 
നോക്കിയചെകുത്താനോടുള്ള പ്രതിക്ഷേധം
നോവായിയാദി കവിതയായി.

നിദ്രാവസ്ഥയില്‍ നിന്നുമുണര്‍ന്നപ്പോള്‍ 
നിലനില്‍പ്പിന്‍റെ വേരുകള്‍ മനസ്സിലായി. 
മരത്തിനുപ്പി ന്നില്‍ ഒളിഞ്ഞിരുന്നാദ്യ
ഒളിയമ്പുവിട്ടു ശത്രുവിന്‍റെശത്രുമിത്രം.

അമരത്വംനേടാന്‍ പ്രകൃതിയെ കടഞ്ഞു
അവളുടെയുദരത്തില്‍ നിന്നുമോലിച്ചിറങ്ങിയ 
രസങ്ങളില്‍ താളം കണ്ടെത്തിയപ്പോളവളുടെ 
ജീവനാഡികളുടെ നീരോട്ടത്തിനു വിലക്കേര്‍പ്പെടുത്തി.

അവളുടെജീവാണുക്കളെ വിഘടിപ്പിച്ചു
അഗ്നിയുടെ കൊടുമിടികള്‍ ഒരുക്കിവെച്ചു.
വിണ്ണവര്‍ക്കു മൂന്നടിമണ്ണു നല്‍കി മനസ്സിനെ
വിശ്വാസങ്ങളുടെ ചങ്ങലകളില്‍ ബന്ധിച്ചു.

പിന്നെ പിരമിഡുകള്‍ തീര്‍ത്തു നിശബ്ധരാക്കി.
അംബരചുംബികളുടെ മട്ടുപ്പാവിലിരുന്നു 
നക്ഷത്രങ്ങളെ അമ്മാനമാടിയപ്പോളറിഞ്ഞില്ല
താന്‍ എന്താണെന്നുമെങ്ങിനെയാണെന്നും. 

ഒരുകാറ്റിന്‍റെ, ഒരുത്തിരയിളക്കത്തിന്‍റെ
ഭൂമിയുടെ ഒരുക്കൊച്ചുനിശ്വാസത്തിന്‍റെ 
പ്രകമ്പനം മതിയെന്‍റെ നിസ്സാരതയും 
അല്പത്വവും അളക്കനെന്നു.

No comments:

Post a Comment