Friday, 19 October 2012

ഒരു സ്വപ്ന ദര്‍ശനത്തില്‍



----------------------------------

പാബ്ലെ നെരുദയും ഞാനുമോന്നിച്ചൊരു 
സായഹ്നമിന്നലെ പങ്കുവെച്ചു.
സന്ധ്യയിലന്തിക്കതിരോനണക്കുന്ന 
ചെങ്കനല്‍ ചൂളയ്കരുകിലായി. 

ഒരു ഗാഡനിദ്രയെന്നെപ്പുണരവേ
ഒരുനല്ലസ്വപ്നത്തില്‍ ഞാനലഞ്ഞു.
വെള്ളക്കുതിരകളേഴു വലിക്കുന്ന
സൂര്യരഥത്തില്‍ വന്നിറങ്ങി. 

ആളുന്ന ചിന്തയില്‍ സൂര്യതാപത്തിന്‍റെ
പന്തം കൊളുത്തുവാന്‍ വന്നിറങ്ങി 
അതിലോരു പന്തംക്കൊളുത്തിയെന്‍ 
കൈകളില്‍ മുറുകെപ്പിടിക്കുവാന്‍ തന്നു. 

അലറുന്ന ആഴിത്തിരമാല പോലെന്നില്‍ 
വാക്കുകള്‍ ഓരോന്നായി ചേര്‍ത്തുവെച്ചു. 
ആലിലച്ചാര്‍ത്തിന്‍റെ സംഗീതം പോലെന്നില്‍ 
മോഹന രാഗമായി പെയ്തിറങ്ങി.

കത്തും മിഴികളില്‍ കണ്ടു ഞാനുജ്ജ്വാല 
തീവ്രപ്രഭയാര്‍ന്നോരഗ്നിഗോളം .
കേട്ടു ഞാന്‍ കാതിലിരമ്പിത്തകര്‍ക്കുന്ന
ഇടിമുഴക്കങ്ങള്‍ പോലുള്ള വാക്കുകള്‍.

ഞെട്ടിത്തരിക്കുന്നു ആകാശക്കോട്ടകള്‍ 
കൊട്ടിയടക്കുന്നു സാമ്രാജ്യ കോട്ടകള്‍.
അരവയര്‍പ്പട്ടിണിക്കാരന്റെ മുന്നില്‍ 
അന്നമായി മാറുന്ന വാക്കുകള്‍ കണ്ടു ഞാന്‍.

വിടരുന്ന ചുണ്ടില്‍ നിന്നുതിരുന്ന വാക്കുകള്‍
മിന്നല്‍പ്പിണറുപ്പോല്‍ ചിതറി വീണു.
ഒരുവര്‍ഷമേഘത്തെ കൂട്ടുപിടിച്ചവ
പുത്തനുണര്‍വായി പെയ്തിറങ്ങി.

അന്നത്തെയന്നം തേടുന്ന മിഴികളില്‍ 
നാളത്തെ സ്വപ്നമായിപ്പൂത്തിറങ്ങി.
ഉള്ളിന്റെയുള്ളില്‍ മയങ്ങിക്കിടക്കുന്ന 
മോഹങ്ങള്‍ ഒന്നായി ഇതള്‍വിടര്‍ത്തി.

പാബ്ലെ നെരുദയും ഞാനുമോന്നിച്ചൊരു 
സായഹ്നമിന്നലെ പങ്കുവെച്ചു.
സന്ധ്യയിലന്തിക്കതിരോനണക്കുന്ന 
ചെങ്കനല്‍ ചൂളയ്കരുകിലായി.

ഉയരാത്ത കൈയും പറയാത്ത നാവും
അടിമത്തമെന്നു പറഞ്ഞോര
ധീരന്‍റെ ജീവിത - മെന്‍ 
ഹൃദയത്തിലിന്നു നീ കോറിയിട്ടു. 

എവിടെയാണെങ്കിലും നിന്‍ചിന്ത നിന്‍സ്വന്തം 
പണയപ്പെടുത്തെരുതാര്‍ക്കും 
എന്നോരോര്‍മ്മക്കുറിപ്പുമായി
എന്നെയാശ്ലേഷിച്ചു യെന്‍ക്കാതിലോതി നീ. 

പണയപ്പെടുത്താം നിനക്കവര്‍ക്കായി
നിന്‍ ചിന്തയും എഴുത്തോലയും ജീവനും
നിന്നില്‍ വിമോചനം കാണുന്നോരാള്‍ക്കായി.
നിന്നിലഭയം തേടുന്നോരാള്‍ക്കായി

പാബ്ലെ മടങ്ങുന്നുയെന്നെ തനിച്ചാക്കി 
ദൂരെയാവാനിലിരുന്നു ചിരിക്കുന്നു.
കാണുന്നു ഞാനിന്നു രണ്ടു സൂര്യന്മാരെ
കത്തിക്കരുതാര്‍ന്ന രണ്ടഗ്നിഗോളങ്ങള്‍.

No comments:

Post a Comment